Section

malabari-logo-mobile

മൂന്നു വര്‍ഷത്തിനുള്ളില്‍ കെ. എസ്. ആര്‍. ടി. സിയെ സ്വയംപ്രാപ്തമാക്കും ,ജൂണില്‍ ശമ്പളപരിഷ്‌കരണം ; മുഖ്യമന്ത്രി

HIGHLIGHTS : മൂന്നു വര്‍ഷത്തിനുള്ളില്‍ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആര്‍. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത...

മൂന്നു വര്‍ഷത്തിനുള്ളില്‍ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആര്‍. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി കെ. എസ്. ആര്‍. ടി. സി റീസ്ട്രക്ചര്‍ 2.0 ബൃഹദ് പദ്ധതി നടപ്പാക്കും. നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1500 മുതല്‍ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നത്.
2016 മുതല്‍ അര്‍ഹമായ ശമ്പളപരിഷ്‌ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും. കെഎസ്ആര്‍ടിസിയില്‍ 2016 ജൂലൈ ഒന്നു മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ചില്‍ നല്‍കും. എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കും.

ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്‌കയിലേയ്ക്ക് പരിഗണിക്കും.
സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിത്തള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.റ്റി.സി.യുടെ കീഴില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക. പിരിച്ചുവിട്ട താല്‍ക്കാലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മറ്റുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും.

sameeksha-malabarinews

പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും.
മേജര്‍ വര്‍ക്ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ക്ഷോപ്പുകളുടെ എണ്ണം ആറ് ആയും പുനര്‍നിര്‍ണ്ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രൊമോഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്സ് ഓണ്‍ വീല്‍സ്, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!