
മുംബൈ: കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരിൽ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കിൽ ഭാര്യയ്ക്ക് അതിൽ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യ സംബന്ധിച്ച സുപ്രധാന വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍, നിയമപ്രകാരം ഭാര്യയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ നവംബര്‍ 26, 2019ന് ട്രെയിനിന് മുന്നില്‍ച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ മകന്റെ മരണത്തില്‍ മരുമകള്‍ക്കെതിരെ പിതാവ് പരാതി നല്‍കുകയായിരുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടില്‍ പോകുകയും ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഭാര്യയുടെ പീഡനം കാരണം മകന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പിതാവിന്റെ ആരോപണം. പരാതിയില്‍ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കുറ്റാരോപിത തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിഗണിച്ച ഹൈക്കോടതി, ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോള്‍ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും തള്ളി.
‘സാധാരണ ദാമ്പത്യ പ്രശ്‌നങ്ങളോ വാക്കുതര്‍ക്കങ്ങളോ സ്വന്തം വീട്ടില്‍ പോകുകയോ ചെയ്യുന്നത് ‘ആത്മഹത്യ പ്രേരണ’ ആയി കണക്കാക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (അല്ലെങ്കില്‍ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷന്‍ 108) സെക്ഷന്‍ 306 പ്രകാരമുള്ള കേസ്, പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാന്‍ നിര്‍ബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോള്‍ മാത്രമേ നിലനില്‍ക്കൂ,’ കോടതി പറഞ്ഞു. ഭാര്യാഭര്‍തൃബന്ധത്തിലെ സാധാരണ തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ പ്രേരണയുടെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജി അംഗീകരിച്ച് കോടതി കേസും വിചാരണയും റദ്ദാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




