ഇരുട്ടില്‍ കുടചൂടി പോകുമ്പോള്‍ കാട്ടാനയുടെ തുമ്പിക്കൈയില്‍ മുട്ടി; സുമിത്ത് രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്

മൂന്നാര്‍: ഇരുട്ടില്‍ മഴയത്ത് കുടചൂടി പോകുന്നതിനിടെ വിദ്യാര്‍ഥി, വഴിയില്‍ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ച്ചെന്ന് മുട്ടി. ആനയാണെന്ന് തിരിച്ചറിഞ്ഞ് ഭയപ്പെട്ട് ഓടുന്നതിനിടെ വീണ് വലതുകാല്‍ ഒടിഞ്ഞു. ആന ആക്രമിച്ചതേയില്ല. തൊട്ടടുത്ത തോട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങി അവിടെ അരമണിക്കൂറോളം കിടന്ന വിദ്യാര്‍ഥിയെ, ഓട്ടോയിലെലെത്തിയവര്‍ ആനയെ ഓടിച്ചുവിട്ടശേഷം രക്ഷപ്പെടുത്തി. കണ്ണന്‍ ദേവന്‍ കമ്പനി നടയാര്‍ സൗത്ത് ഡിവിഷനില്‍ എസ്.സുമിത്കുമാറാണ് (18) കഷ്ടിച്ച് രക്ഷപ്പെട്ടത്.

വ്യാഴാഴാഴ്ച രാത്രി 10-ന് നടയാര്‍ വെസ്റ്റ് ഡിവിഷനിലായിരുന്നു സംഭവം. സുമിത്കുമാര്‍ വെസ്റ്റ് ഡിവിഷനിലെത്തിയിട്ട് 150 മീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. വഴി കാണാനാകാത്തവിധം കനത്ത മഴയായിരുന്നു.

കുടയും ചൂടിയിരുന്നതിനാല്‍ കാട്ടാന നിന്നത് കണ്ടില്ല. റോഡിനുകുറുകെ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ തട്ടിയതിനെത്തുടര്‍ന്ന് അത് സുമിത്തിനുനേര്‍ക്ക് തിരിയുകയായിരുന്നു. സുമിത്തിന്റെ കാലൊടിഞ്ഞെങ്കിലും, വീണിടത്തേക്ക് ആന വരാഞ്ഞതിനാല്‍ ഇഴഞ്ഞ് തേയിലത്തോട്ടത്തിനുള്ളിലേക്ക് നീങ്ങി അനങ്ങാതെ കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top