വയനാട് തുരങ്കപാത യാഥാര്‍ഥ്യമാക്കുന്നു; 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി

വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. കേരളത്തിന്റെ സ്വപ്നപദ്ധതിക്കു തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റര്‍ ദീരമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയില്‍ പാത മാറും.

കൊങ്കണ്‍ റെയില്‍വേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചത്. തെരഞ്ഞെടുത്ത അലൈന്‍മെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും.

സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധ റോഡും രണ്ടുവരി പാതയായി നിര്‍മിക്കും. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top