തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി

കല്‍പ്പറ്റ:കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാല്‍സംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിന്‍ ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്റെ നിര്‍ദേശപ്രകാരം മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം, കോഴിക്കോട് പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. ഇയാള്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.
തമിഴ്നാട്ടില്‍ ബലാല്‍സംഗം, കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇയാളെ അമ്പലവയല്‍ കൂട്ട ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്നാട് പോലീസുകാരില്‍ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷന്‍ പരിധിയിലെ കാപ്പംകൊല്ലിയില്‍ വെച്ചായിരുന്നു സംഭവം.

തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടക്കൊലപാതകക്കേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന് എടയ്ക്കലിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസിലും പ്രതിയാണ് ഇയാള്‍. അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top