Section

malabari-logo-mobile

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി; ഇന്ന് ഉന്നതതലയോഗം

HIGHLIGHTS : Water level rises in Mullaperiyar; High level meeting today

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയര്‍ന്നു . ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക. എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

sameeksha-malabarinews

ഇതിനിടെ സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നു

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടിയായതോടെ ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ ഭീതി പരത്തുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!