വൈറല്‍ ഡാന്‍സര്‍മാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മതം തിരഞ്ഞ് സോഷ്യല്‍ മീഡിയ വഴി ആക്രമണം

തൃശ്ശൂര്‍:  മെഡിക്കല്‍ കോളേജിലെ വരാന്തയില്‍ അതിമനോഹരമായി നൃത്തം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത വിദ്വേഷ പ്രചരണം. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും, നവീന്‍ കെ. റസാഖിനുമെതിരെയാണ് സോഷ്യല്‍ മീഡിയ വഴി മതം തിരഞ്ഞ് ഹീനമായ പ്രചരണം നടക്കുന്നത്.

ജാനകിയുടെ പേരിനൊപ്പമുള്ള ഓംകുമാറും, നവീന്റെ പേരിനൊപ്പമുള്ള റസാഖുമാണ് ഇത്തരക്കാര്‍ ചര്‍ച്ചയാക്കുന്നത്. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്ന കൃഷ്ണരാജ് എന്നയാളുടെ പോസ്റ്റാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് പിന്നീട് പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു എന്നും മറ്റുമുള്ള കമന്റും ഇതേ തുടര്‍ന്ന നടത്തുന്നുണ്ട്. ഇത് ഈ കുട്ടിയുടെ മാതാപിതാക്കള്‍ അംഗീകരിച്ച ബന്ധമാകാന്‍ സ്ാധ്യതയുണ്ടെന്നും പുരോഗമന നവോത്ഥാന മാര്‍ക്‌സിസം തലക്ക് പിടിച്ചവര്‍ ആകാന്‍ സാധ്യതയുണ്ടെന്നും ഒരാള്‍ അധിക്ഷേപിക്കുന്നുണ്ട്.

കൂടാതെ മെഡിക്കല്‍ കോളേജ് പാട്ടും ഡാന്‍സും കളിക്കാനുള്ള സ്ഥലമല്ലെന്നും പാട്ടിന്റെയും ഡാന്‍സിന്റെയും അസുഖമുള്ളവര്‍ ടിസി വാങ്ങി വല്ല ആര്‍ട്‌സ് കോളേജിലും പോയി ചേരണമെന്നും അധിക്ഷേപിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നുണ്ട്. എത്ര വൃത്തികെട്ട മനസ്സാണ് ഇത്തരം കമന്റിടുന്നവരുടേതെന്നും രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മനോഹരമായി ഒരു ഡാന്‍സ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

ലോകപ്രശസ്ത മ്യുസിക് ബാന്റായ ബോണിയം അവതരിപ്പിച്ച റാസ്പുട്ടിന്‍ എന്ന ഗാനത്തിനൊത്താണ് ജാനകിയും, നവീന്‍ റസാഖും ചുവടുവെച്ചത്. ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

Share news
error: Content is protected !!
Scroll to Top