ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി ഗുസ്തി ഫൈനലില്‍ വിനേഷ് ഫോഗട്ട്

പാരീസ്: ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.

നേരത്തെ യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.

കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന വിനേഷിന്റെ വിജയം പാരീസില്‍ രാജ്യത്തിന്റെ അഭിമാനമുഖമായും മാറുകയാണ്.

നേരത്തെ ഒളിംപിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്നു . 84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം. ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍ പിന്നിട്ടാണ് നിലവിലെ ഒളിംപിക് ചാമ്പ്യനായ നീരജ് യോഗ്യത ഉറപ്പാക്കിയത്. സീസണിലെ ഏറ്റവും മികച്ച ത്രോയും യോഗ്യതാ റൗണ്ടിലെ മികച്ച ത്രോയും ആയിരുന്നു നീരജിന്റേത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top