നോമ്പ് നോറ്റ് പെരുന്നാള്‍ വസ്ത്രങ്ങള്‍ തുന്നുന്നതിരക്കിലാണ് പരപ്പനങ്ങാടിയില്‍ വിധുവും റാണിയും

ഹംസ കടവത്ത്.

പരപ്പനങ്ങാടി : നോമ്പെടുത്ത് പെരുന്നാള്‍ വസ്ത്രങ്ങള്‍ തുന്നുന്ന വനിത തയ്യല്‍ തൊഴിലാളികളുടെ നോമ്പുകാല അനുഭവങ്ങള്‍ വേറിട്ടതാകുന്നു.
പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ലാമിയ ടൈലറിങ്ങ് യൂനിറ്റിലെ തൊഴിലാളികളാണ് സി. വിധുവും , വി.പി. റാണിയും.

പരപ്പനങ്ങാടി കോട്ടത്തറ സ്വദേശിയായ വിധുവും കീരിഞ്ചിത്തറ സ്വദേശിയായ റാണിയും
കോഴിക്കോട് ജില്ലക്കാരാണ്.  നിര്‍മ്മാണ തൊഴിലാളിയായ പ്രേമനാഥിന്റെ ഭാര്യ വി . പി.റാണിയും,  ഓട്ടോ ഡ്രൈവര്‍ ദിലീഷിന്റെ ഭാര്യ സി.വിധുവും വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയ നോമ്പെടുക്കല്‍ ശീലം ഭര്‍തൃവീട്ടിലും തുടരുകയായിണിപ്പോഴും.

ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മക്കളും നല്‍കി വരുന്ന പിന്തുണ നോമ്പുകള്‍ മുടക്കംവരാതെ ആസ്വാദിച്ചെടുക്കാന്‍ പ്രേരകമായി. നോമ്പെടുക്കാന്‍ ഭര്‍ത്താവും മക്കളും കൂടെയില്ലങ്കിലും നോമ്പു തുറക്കാനും അതിരാവിലെയുള്ള സുബഹി ബാങ്കിന് മുന്‍പ് തങ്ങളെ വിളിച്ചുണര്‍ത്തി അത്താഴമുണ്ണാന്‍ അവരുണ്ടെന്നും നോമ്പുകാലം വ്യക്തിപരമായും കുടുംബപരമായും ഐശ്വര്യത്തിന്റെ കാലമാണന്നും ഇരുവരും പറയുന്നു.

കോഴിക്കോട്ടെ തന്റെ അയല്‍പക്കങ്ങളിലെ മുസ്ലിം സൗഹൃദങ്ങളില്‍ നിന്നാണ് നോമ്പിന്റെ ചൈതന്യം വിധു സ്വായത്തമാക്കിയത്. റാണിയാകട്ടെ ഓര്‍മ്മ വെച്ച കാലം തൊട്ട് സ്വന്തം അമ്മ ചിന്ന റമദാനിലെ നോമ്പെടുത്തു വരുന്ന ശീലം സ്വന്തം ജീവിതത്തിലേക് പകര്‍ത്തി എഴുതുകയായിരുന്നു. നോമ്പെടുക്കുമ്പോള്‍ ലഭിക്കുന്ന മാനസികാനന്ദം സ്വയം അനുഭവിച്ചറിയേണ്ടതും മാറ്റാരാളുമായി പങ്കു വെക്കാന്‍ കഴിയാത്തതാണന്നും ഇരുവരും പറഞ്ഞു.

തയ്യല്‍ തൊഴിലിന് പുറമെ ബ്യൂട്ടിഷന്‍ കൂടിയായ വിധു റമദാന്‍ കാലത്ത് ഈ ജോലിക്കായി പുറത്തു പോകേണ്ടി വന്നാലും വ്രതം മുടക്കാറില്ലെന്നും പറഞ്ഞു.
നോമ്പിന് എങ്ങിനെ ‘നിയ്യത്ത്’ വെക്കുമെന്ന് തുടക്കത്തില്‍ പകച്ച് നിന്നെങ്കിലും കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുളള മനോധര്‍മ്മവും ദൃഢനിശ്ചയവുമാണ് നിയ്യത്തെന്ന് മനസിലായതോടെ ഭാഷ തടസമാകാതെ നല്ല നിയ്യത്തോടെ നോമ്പെടുക്കാന്‍ കഴിയുന്നുവെന്നും റാണിയും വിധുവും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top