ആലപ്പുഴ വെണ്‍മണി മോഷണത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി ജൂവല്‍ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ദമ്പതികളായ എ.പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
45 പവന്‍ സ്വര്‍ണവും 17,000 രൂപയും കവര്‍ന്ന കേസിലാണ് വിധി.
2019 നവംബര്‍ 11നാണ് കൊലപാതകം നടക്കുന്നത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ മോഷണ വസ്തുക്കളുമായി ട്രെയിന്‍ മാര്‍ഗം ബംഗാളിലേക്ക് കടന്നുകളയാന്‍ ശ്രമിക്കവേ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വച്ച് 2019 നവംബര്‍ 13 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നവംബര്‍ ഒന്നിനാണ് വിചാരണ ആരംഭിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും മോഷണ വസ്തുക്കളുമടക്കം 67 തൊണ്ടി മുതലുകളും 55 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 10 രേഖകളാണ് ഹാജരാക്കിയത്. കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി



