ഭൂട്ടാനിൽ നിന്ന് വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച് റിമാൻഡ് ചെയ്തു. അസമിൽ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ്‌ ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ എത്തിച്ച് വ്യാജ രേഖകൾ ഉണ്ടാക്കുകയാണ് ചെയ്യന്നത്. കേരളത്തിൽ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങൾ പാലിക്കണം. ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഡി രജിസ്‌ട്രേഷൻ നടത്തണം. അതിനുശേഷം NOC നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കൂ.

എന്നാൽ ഇതുവരെ ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ എസ്യുവി ലക്ഷ്വറി വാഹനങ്ങൾ ഡി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. 150ഓളം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവ അ‌ട‌ക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്.

Share news
error: Content is protected !!
Scroll to Top