വാഹന പരിശോധനയ്ക്കിടെ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അഷറഫിനെയാണ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ക്രിമിനല്‍ നടപടിക്കും കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ഒക്ടോബര്‍ 22 നാണ് സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആറംഗ സംഘം ബംഗളൂരു-തൃശൂര്‍ ബസില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് യാത്രക്കാരനായ വിജേഷ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതെതുടര്‍ന്ന് അസി.കമ്മീഷണര്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതെതുടര്‍ന്നാണ് വീടുകളില്‍ വെച്ച് സ്വര്‍ണാഭരണം നിര്‍മിച്ച് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെ ആഭരണ ശാലകളിലേക്ക് സ്വര്‍ണമെത്തിക്കുന്ന മൂന്ന് പേരില്‍ നിന്നായി പണം തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടുപേരുടെ ബാഗുകളില്‍ നിന്നായി രേഖകളില്ലാത്ത ആറുലക്ഷം രൂപയും 63 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിരുന്നു. ഇവരെ ചെക്‌പോസ്റ്റിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും നടപടികള്‍ സ്വീകരിക്കാതെ വിട്ടയക്കാന്‍ 50,000 രൂപ വെച്ച് മൂന്ന് ലക്ഷം രൂപ വാങ്ങുകയുമായിരുന്നു. ഇതിനുപുറമെ ഇന്‍സ്‌പെക്ടര്‍ 25,000 രൂപയും 63 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്ന് വാങ്ങുകയായിരുന്നത്രെ.

Share news
error: Content is protected !!
Scroll to Top