കടന്നുപോയ പ്രണയദിനം

കോളേജ് കാലത്ത്
പ്രണയത്തിനൊരു ഗൗരവംവരാന്‍
പ്രണയിനിക്ക്
”മലയാളത്തിന്റെ പ്രണയകവിതകള്‍ ”
കൊടുത്താലോ
എന്നൊരു തോന്നല്‍.
മള്‍ബറിയാണെങ്കില്‍
ഷെല്‍വിയാണെങ്കില്‍
പ്രണയം തുളുമ്പുന്ന പുറംചട്ടയാല്‍
ഉള്‍ക്കനത്തോടെ
പ്രണയിക്കുന്നവര്‍ക്കായി മാത്രം
ആ പുസ്തകവുമായി
കാത്തിരിക്കുന്നുണ്ടുതാനും.
ആമുഖമെഴുതി
പ്രണയകവിതകള്‍ തിരഞ്ഞെടുത്ത
വി ആര്‍ സുധീഷാണെങ്കില്‍
പ്രണയിപ്പിച്ചേയടങ്ങൂ
എന്നമട്ടിലും.
(ഇപ്പോഴും ഷെല്‍വിയെ
ഓര്‍മ്മവരുന്നു
ആ പുസ്തകം വാങ്ങിച്ച
ഒരുച്ചപോലും…)
അവളുടെ കത്തുകള്‍
തുടരെതടരെ
വരുന്നുണ്ടെങ്കിലും
പുസ്തകം വായിച്ചതിന്റെ
റിസള്‍ട്ടറിയുന്നത്
കത്തുകളില്‍
പ്രണയകവിതകള്‍
പ്രത്യക്ഷപ്പെട്ടപ്പോഴാണ്.
അങ്ങിനെയങ്ങിനെ
കാലങ്ങളോളം
പരസ്പരം പ്രണയിച്ചുകൊണ്ടിരിക്കെ
ഒപ്പമവളുടെ വീട്ടുകാര്‍
പ്രണയകയര്‍ പൊട്ടിക്കാന്‍
വെമ്പല്‍കൊള്ളെ
ഒടുവില്‍
അവളും വീട്ടുകാരും
ഒരുമിച്ചെന്നെ
പ്രണയിക്കാതിരിക്കേ
പ്രണയത്തിന്റെ കര്‍ട്ടന്‍
എന്നെന്നേക്കുമായി
വീഴുകയായിരുന്നു….

Share news
error: Content is protected !!
Scroll to Top