വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം: കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു

തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഏറെ ഗതാഗതകുരുക്കുള്ള വളാഞ്ചേരി നഗരത്തില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്. ഏറെ നാളുകളുടെ നിയമക്കുരുക്കുകള്‍ക്ക്  വിരാമമിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.  ബൈപ്പാസ് വരുന്നതോടെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ ഒഴിവാക്കി ടാങ്കര്‍ ലോറികള്‍ ഉള്‍പ്പടെ ചരക്ക് വാഹനങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കാനാകും.

ബൈപ്പാസ് റോഡിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ ആറിന് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കാര്‍ത്തല ചുങ്കത്ത് നടക്കുന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനാകും. ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, സി. മമ്മുട്ടി മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

നാടിന്റെ പതിറ്റാണ്ടായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പ്രളയവും കോവിഡും തീര്‍ത്ത സാങ്കേതിക-സാമ്പത്തിക-പ്രായോഗിക പ്രശ്‌നങ്ങള്‍ മറികടന്നാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. സ്ഥലമേറ്റെടുപ്പിനായി ഇതുവരെ 39 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. റോഡ് നിര്‍മാണത്തിനായി പൊതുമരാമത്ത് വകയിരുത്തിയ 13.42 കോടി ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.

Share news
error: Content is protected !!
Scroll to Top