തുരങ്കം തുറക്കാന്‍ അടിയന്തര ഇടപെടല്‍: മന്ത്രി മുഹമ്മദ് റിയാസ് ; എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

തൃശ്ശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എട്ടിന് പ്രത്യേക യോഗം ചേരും. കുതിരാന്‍ സന്ദര്‍ശിച്ച് തുരങ്ക നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നത്. നിര്‍മാണത്തിലെ പോരായ്മകള്‍ മനസ്സിലാക്കിയിട്ടുണ്ട്. നിര്‍മാണക്കമ്പനി അധികൃതരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സഞ്ചാരപാത ഒരു മീറ്റര്‍ കൂടി വീതികൂട്ടി പണികള്‍ പൂര്‍ത്തീകരണത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ആ വഴിക്കുള്ള സഞ്ചാരം കുറച്ചുകൂടി സുഗമമാകും. മഴക്കാലത്ത് അത് സഹായകമാവും. ഓക്‌സിജന്‍ വാഹനങ്ങളും മറ്റു എമര്‍ജന്‍സി വാഹനങ്ങളും തുരങ്കം വഴി കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി പ്രൊഫ.ആര്‍ ബിന്ദു, പി പി സുമോദ് എംഎല്‍എ, കലക്ടര്‍ എസ് ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ജനപ്രതിനിധികള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും അനാസ്ഥമൂലം കുതിരാന്‍ തുരങ്കനിര്‍മാണം അവതാളത്തിലാണ്. റോഡുകളുടെ സ്ഥിതിയും ശോച്യാവസ്ഥയിലാണ്. ഒരു തുരങ്കം തുറക്കുമെന്ന് പലപ്പോഴും വാഗ്ദാനം ചെയ്തിട്ടും യാഥാര്‍ഥ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതി വിലയിരുത്താന്‍ മന്ത്രിമാര്‍ സ്ഥലത്ത് നേരിട്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top