യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാന്‍ തോംസണ്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ യുണൈറ്റഡ് ഹെല്‍ത്ത്കെയറിന്റെ സിഇഒ കൊല്ലപ്പെട്ടു. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ഒരു ഹോട്ടലിന് മുന്‍പില്‍ വെച്ച് വെടിയേറ്റാണ് ബ്രയാന്‍ തോംസണ്‍ (50) കൊല്ലപ്പെട്ടത്. 20 അടി അകലെ നിന്ന് ബ്രയാന്‍ തോംസണ് നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി ഒരു സൈക്കിളില്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.

അമേരിക്കന്‍ സമയം ഇന്ന് രാവിലെ 6.45 ന് മന്‍ഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപക സമ്മേളനം നടക്കാനിരിക്കെയാണ് കൊലപാതകം. പരിപാടിക്കായി ഹോട്ടലിലേക്ക് കയറുന്നതിന് മുന്‍പാണ് ബ്രയാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നെഞ്ചിലടക്കം നിരവധി തവണ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന നിക്ഷേപക സംഗമം കമ്പനി റദ്ദാക്കി.

2004 ല്‍ കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബ്രയാന്‍ തോംസണ്‍ 2021 ലാണ് അതിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്. അതിന് മുന്‍പ് കമ്പനിയില്‍ സിഎഫ്ഒ പദവിയടക്കം വഹിച്ചിട്ടുണ്ട്. പ്രൈസ് വാട്ടര്‍ കൂപ്പേര്‍സ് കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം യുണൈറ്റഡ് ഹെല്‍ത്ത്‌കെയറിലേക്ക് ചുവടുമാറ്റിയത്. അയോവ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ബ്രയാന്‍ തോംസണ്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദധാരിയായിരുന്നു. മിനെസോട്ടയിലാണ് അദ്ദേഹത്തിന്റെ വസതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top