മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎ, 17 ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമൂക്ക് പടിക്കല്‍ പിലാലക്കണ്ടി വീട്ടില്‍ ഷംനാദ് (34), കാസര്‍ഗോഡ് മഞ്ചേശ്വരം മംഗല്‍പടി പേത്തൂര്‍ പുളിക്കുന്നി വീട്ടില്‍ മുഹമ്മദ് ഇമ്രാന്‍ (29) എന്നിവരാണ് പിടിയിലായത്.

പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ വാഹന പരിശോധനയിലാണ് ലഹരി പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ എം.ഡി.എം.എ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കടത്തിക്കൊണ്ടുവന്നത്. കേരളത്തില്‍ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.

രാസ ലഹരി തൂക്കിയിടുന്നതിന് ആയിട്ടുള്ള മൊബൈല്‍ ഫോണിന്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ട്രാസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം ജില്ലയില്‍ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളില്‍ ഏറ്റവും വലിയ കേസാണിത്. 10 ഗ്രാമിന് മുകളില്‍ ഉള്ള രാസ ലഹരി കടത്തിക്കൊണ്ടുവന്നത് കൊമ്മേഴ്സ്യല്‍ ക്വാണ്ടിറ്റി കേസ് ആയതിനാല്‍ രാസലഹരി വാങ്ങിയതിന് സാമ്പത്തിക സഹായം നല്‍കിയവര്‍ക്കെതിരെ തുടര്‍ന്ന് അന്വേഷണങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദേവന്‍ അറിയിച്ചു.

പ്രതികളുടെ ഉപഭോക്താക്കള്‍ എല്ലാവരും തന്നെ കൗമാരപ്രായത്തിലുള്ള കുട്ടികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായി.

തുടര്‍ നടപടികള്‍ക്കായി അഞ്ചല്‍ എക്‌സൈസ് റേഞ്ചിലേക്ക് കൈമാറി. കേസ് എടുത്ത പാര്‍ട്ടിയില്‍ പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുദേവന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ അന്‍സാര്‍ എ, ശ്രീകുമാര്‍ കെ.പി, പ്രദീപ് കുമാര്‍ ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ് അര്‍ക്കജ്, ഹരിലാല്‍, റോബി രാജ്‌മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top