മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ എക്‌സ്സൈസ് പിടിയില്‍

പരപ്പനങ്ങാടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരിവസ്തുവുമായി രണ്ടു യുവാക്കളെ എക്‌സ്സൈസ് സംഘം പിടികൂടി. എക്‌സ്സൈസ് ഇന്റലിജിന്‍സ് ബ്യൂറോ ടീമും പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ അബ്ദുള്‍ ജബാറിന്റെ മകന്‍ സുഹൈല്‍ (22), രമനാട്ടുകര പുളിഞ്ചോട് ദേശത്ത് തഹ്മീന്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ നവീദ് (21) എന്നിവരാണ് പിടിയിലായത്.

ചേലേമ്പ്ര സ്പിന്നിങ് മില്‍ പരിസരത്തുവെച്ച് മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറ് ഗ്രാം എംഡിഎംഎ എന്ന മാരക ലഹരിമരുന്ന് എക്‌സ്സൈസ് പിടിച്ചെടുത്തു. 150 ഗ്രാമോളം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം വച്ച് രണ്ടുയുവാക്കളെ എക്‌സ്സൈസ് മാരക മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. യുവാക്കള്‍ക്കിടയില്‍ മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം വലിയതോതില്‍ വര്‍ദ്‌ധിച്ചുവരുന്നതായി നിരന്തരം പരാതികള്‍ വരുന്നതായി പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ പേര്‍ എക്‌സ്സൈസിന്റെ നീരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

റൈഞ്ച് ഇന്‍സ്പെക്ടര്‍, മലപ്പുറം എക്‌സ്സൈസ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവെന്റിവ് ഓഫീസര്‍മാരായ ഷിജുമോന്‍, സന്തോഷ്, പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ശിഹാബ്ദീന്‍, നിതിന്‍ ചോമാരി, ദിദിന്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരിവീട്ടില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top