ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: മലപ്പുറം ജില്ലയില്‍ 615 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി, 10,115 പേരില്‍ നിന്നും പിഴ ഈടാക്കി

മലപ്പുറം: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റ ഭാഗമായി ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും നിയമ നടപടികളും ശക്തമായി തുടരുന്നു. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 615 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുത്തു. 10,115 പേരില്‍ നിന്നും പിഴ ഈടാക്കി. സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക്ക് ധരിക്കാത്തവര്‍, അനാവശ്യ യാത്ര നടത്തുന്നവര്‍, ക്വാറന്റൈന്‍ ലംഘനം നടത്തിയവര്‍ എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ എടുത്തത്.

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 4,861 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 24,30,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് 1,678 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഇവരില്‍ നിന്നും 8,39,000 രൂപ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിങ്ങിയതിന് ജില്ലയില്‍ ഇതുവരെ (മെയ് 26) 4,573 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ ആന്റിജെന്‍ ടെസ്റ്റിന് വിധേയമാക്കുകയും പോസിറ്റീവ് ആകുന്നവരെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും നെഗറ്റീവായാല്‍ പിഴ ഈടാക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റ നേതൃത്വത്തില്‍ ജില്ലയില്‍ വാഹന പരിശോധന, റോഡ് ബ്ലോക്കിങ്ങ്, ക്വാറന്റീന്‍ ചെക്ക് എന്നിവ കൂടുതല്‍ ശക്തമാക്കീട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top