‘സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്’: അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കൊച്ചി: ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം.

ചികിത്സാ പിഴവ് ആരോപണത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ചൊവ്വാഴ്ചയാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അനന്യയുടെ പങ്കാളിയും ജീവനൊടുക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് അനന്യയെ ഫ്‌ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയ്ക്കൊപ്പം ഒരു സുഹ്യത്തും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.

 

Share news
error: Content is protected !!
Scroll to Top