കെട്ടിട ഉടമാവകാശ കൈമാറ്റം;അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് പ്രയാസം സൃഷ്ടിക്കുന്നു

തിരൂരങ്ങാടി: ഭൂമി കൈമാറ്റത്തോടൊപ്പം കൈമാറിയ വീടിന്റെ ഉടമകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ ഉടമാവകാശം മറ്റുന്നതിന് മരണപ്പെട്ടവരുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സഹോദരങ്ങള്‍ക്ക് കൂട്ടവകാശപ്പെട്ട സ്ഥലം ഭാഗിച്ച സ്ഥലത്തുള്ള വീടുകളുടെ ഉടമാവകാശം മുനിസിപ്പല്‍, ഗ്രാമപഞ്ചായത്തുകളില്‍ മാറ്റിക്കിട്ടുന്നതിന്നാണ് മരണപ്പെട്ടവരുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പ്രസ്തുത സ്ഥലത്തുള്ള കെട്ടിടത്തിന്റെ അളവും വിലയും കാണിച്ച് കെട്ടിടവും കൈമാറിയതായി ആധാരത്തില്‍ എഴുതുകയും മരിച്ച ആളുടെ അനന്തരാവകാശികള്‍ നേരിട്ട് രജിസ്ട്രാറുടെ മുന്നിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ആളുകളെ ഉറപ്പു വരുത്തുകയും ആധാരത്തില്‍ എഴുതിയ കാര്യങ്ങള്‍ ഇവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും ചെയ്ത ശേഷമാണ് രജിസ്റ്റര്‍ ചെയ്യുന്നത്.ഈ ആധാരത്തിന്റെ കോപ്പിയും രജിസ്റ്റര്‍ ചെയ്ത ഭൂമിയിലെ കെട്ടിടത്തിന്റെ ഉടമാവകാശം കൈമാറി എന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കാനായി രജിസ്ട്രാര്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. കെട്ടിടം നിലനില്‍ക്കുന്ന മുനിസിപ്പാലിറ്റി പഞ്ചായത്ത് എന്നിവയുടെ പേര്, വാര്‍ഡ് നമ്പര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ നികുതി അടയ്ക്കുന്ന നമ്പര്‍ വില്ലേജിന്റെ പേര്‍സര്‍വേ നമ്പര്‍ എന്നിവയെല്ലാം വ്യക്തമായി ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നു.ഇവരണ്ടിനും പുറമെ രജിസ്റ്റര്‍ ചെയ്ത ശേഷം പുതിയ ആധാരത്തില്‍ മേല്‍ നികുതി അടച്ച രസീതിയും, ഈ ആധാര പ്രകാരം വില്ലേജ് ഓഫീസില്‍ അപേക്ഷിച്ച് കിട്ടുന്ന കൈവശ സര്‍ട്ടിഫിക്കറ്റും സഹിതമാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ കെട്ടിടത്തിന്റെ ഉടമാവകാശം മാറ്റിക്കിട്ടുന്നതിന്നായി അപേക്ഷിക്കേണ്ടത്.
ഈ രേഖകള്‍ക്കെല്ലാം സമര്‍പ്പിക്കുന്നവരോടാണ് ഒന്നുകില്‍ മരിച്ച ആളുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ ഫാമിലി സര്‍ട്ടിഫിക്കറ്റും, നോട്ടറി വക്കീലിന്റെ സത്യവാംങ്ങ്മൂലവും കൂടി സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഇത് ആളുകള്‍ക്ക് ഏറെ പ്രയാസമാകുന്നു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന് വില്ലേജുകളില്‍ അപേക്ഷ നല്‍കി ഏറെ വൈകിയാണ് ഇത് കിട്ടുക എട്ടും ഒമ്പതു മാസവും ഒരു വര്‍ഷം വരേ കാത്തിരുന്നിട്ടും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ട് ഇത് കാരണം ആളുകള്‍ ഏറെ പ്രയാസപ്പെടുന്നു. ഫാമിലി സര്‍ട്ടിഫിക്കറ്റിനോടൊപ്പം സമര്‍പ്പിക്കാന്‍ പറയുന്ന നോട്ടറി വക്കീലിന്റെ സത്യവാംങ്ങ്മൂലത്തിന് ചുരുങ്ങിയത് 200 രൂപയുടെ മുദ്ര പേപ്പറും വക്കീലിന്റെ ഫീസും കൊടുക്കേണ്ടി വരുന്നതിന് പുറമെ അനന്തരാവകാശികളെല്ലാം വക്കീലിന്റെ മുന്നില്‍ ഹാജരായി ഒപ്പിടുകയും വേണം. ഇതും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
സര്‍ക്കാറിന്റേത് തന്നെയായ പലരേഖകളും നല്‍കിയിട്ടും ഇത്തരമൊരു രേഖയുടെ പേരില്‍ വീടുകളുടെ ഉടമാവകാശ രേഖ ലഭിക്കാതെ ഒട്ടേറെ ആളുകളാണ് വട്ടം കറങ്ങുന്നത്.

 

 

Share news
error: Content is protected !!
Scroll to Top