തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്ക് 25 ലക്ഷം രൂപയുടെ ആനുകൂല്യം

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയെ കേരം തിങ്ങും നാടായി മാറ്റന്നു. നഗരസഭയില്‍ കേരഗ്രാമം പദ്ധതിയില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും ആനുകൂല്യ വിതരണം പൂര്‍ത്തിയാക്കുന്നു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മുഖേനെ നഗരസഭയില്‍ നടപ്പാക്കുന്നത് 25 ലക്ഷം രൂപയുടെ പദ്ധതിയാണ്. 100 ഹെക്ടറില്‍ 17500 തെങ്ങുകള്‍ക്ക് പ്രയോജനം ലഭിക്കും. തിരൂരങ്ങാടി നഗരസഭ ഭരണസമിതി നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെയാണ് കേരഗ്രാമം പദ്ധതി നഗരസഭയില്‍ തുടങ്ങിയത്. 500 -ഓളം അപേക്ഷകള്‍ നഗരസഭയില്‍ ലഭിച്ചിരുന്നു. വിവിധ ആനുകൂല്യ വിതരണത്തിനു കൃഷിഭവനില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതിയോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൃഷി ഓഫീസര്‍ പിഎസ് ആരുണി പ്രസംഗിച്ചു.

കുറഞ്ഞത് പത്ത് സെന്റില്‍ തെങ്ങ് കൃഷി ചെയ്യുന്നവര്‍ക്ക് അവസരം നല്‍കി. ഒരു തെങ്ങിനു തടം തുറക്കുന്നതിനു 35 രൂപ നിരക്കില്‍ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കി. തെങ്ങിന്റെ തടത്തില്‍ തൊണ്ട് അടുക്കുന്നതിനു ഒരു തെങ്ങിനു 50 രൂപ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കി. കുറഞ്ഞത് 30 സെന്റില്‍ തെങ്ങ് കൃഷിയുള്ളവര്‍ക്ക് പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങള്‍ക്കും 10000 രൂപ സബ്സിഡി നിരക്കില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കി. തെങ്ങ്കയറ്റയന്ത്രം 2000 രൂപ സബ്സിഡി നിരക്കില്‍ നല്‍കി. കമ്പോസ്റ്റ് യൂണിറ്റിനു പതിനായിരം രൂപ സബ്സിഡി നിരക്കില്‍ ബാങ്ക് അക്കൗണ്ടില്‍ നല്‍കി തുടങ്ങി.

കേട് വന്നതും ഉല്‍പ്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനു തെങ്ങ് ഒന്നിനു 1000 രൂപ നിരക്കില്‍ സബ്സിഡി നല്‍കി. (ഒരു ഹെക്ടറില്‍ പരമാവധി 10 തെങ്ങുകള്‍ക്ക് മാത്രം).ഒരു ഹെക്ടറില്‍ ഇടവിള കൃഷി ചെയ്യുന്നതിനു 6000 രൂപയുടെ ഇടവിളവിത്തുകള്‍ അടുത്ത ആഴ്ച്ച സബ്സിഡിയായിനല്‍കും. തെങ്ങ് ഒന്നിനു 9 രൂപ സബ്സിഡി നിരക്കില്‍ കുമ്മായവും നല്‍കും. ഒരു തെങ്ങിനു 25 രൂപ നിരക്കില്‍ ജൈവവളം സബ്സിഡിയില്‍ നല്‍കും. ഒരു തെങ്ങിനു അരകിലോ മെഗനീഷ്യം സള്‍ഫേറ്റ് നല്‍കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top