മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്; വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിയോട് വിശദീകരണം തേടി ഹൈക്കോടതി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും.

വിചാരണ വൈകുന്നതിനെ സര്‍ക്കാര്‍ ന്യായീകരിച്ചു. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ട്. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ നോക്കി നില്‍ക്കണോ എന്ന് കോടതി ചോദിച്ചു. വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കുന്നത് അല്ലെ നല്ലതെന്നും കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത് പോലെ അനേകം കേസുകള്‍ വരും എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ട് ഇത്തരം കേസില്‍ സ്വകാര്യ ഹര്‍ജികള്‍ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാദം തുടര്‍ന്നു.

മൂന്നാം കക്ഷിക്ക് മറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.

എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി ആന്റണി രാജു തയ്യാറായില്ല. കോടതിയിലിരിക്കുന്ന കേസായിതിനാല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top