കൊടിഞ്ഞി ഫൈസല്‍ വധം; 8 പേര്‍ അറസ്റ്റില്‍

kodinji-newsതിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (31),അമ്മാവന്റെ മകന്‍ സജീഷ് (32),കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ ഉമകളായ തൃക്കുളം പള്ളിപ്പടി തയ്യില്‍ ലിജീഷ് (27), പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കോട്ടയില്‍ ജയപ്രകാശ് (50), കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ കളത്തില്‍ പ്രദീപ് (32), പുൡക്കല്‍ ദിനേശന്‍ എന്ന ഷാജി(39), പുളിക്കല്‍ ഹരിദാസ്(30), ചാനത്ത് സുനി(39) എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണ്.

മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റിലായിരിക്കുന്നവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായവരാണെന്ന് പോലീസ് പറയുന്നു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെകൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

കഴിഞ്ഞ നവംമ്പര്‍ 20 ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ ഫാറൂഖാബാദില്‍ വെച്ച് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒരുവര്‍ഷം മുമ്പ് ഗള്‍ഫില്‍വെച്ച് പുല്ലാണി അനില്‍കുമാര്‍ ഇസ്ലാംമതത്തില്‍ ചേര്‍ന്ന് ഫൈസല്‍ എന്ന പേര് സ്വീകരിച്ചിരുന്നു. നാട്ടിലെത്തിയ ഇയാളുടെ ഭാര്യയും മൂന്ന് കുട്ടികളും മതം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം മുതല്‍ ഫൈസലിന്റെ ബന്ധുക്കളടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കൊടിഞ്ഞി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും നിരവധി ഫോണ്‍കോളുകളും പോലീസ് പരിശോധന നടത്തിയിരുന്നു. ഫോണ്‍കോളുകള്‍ ട്രേസ് ചെയ്തതില്‍ നിന്നാണ് ഗൂഢാലോചനയില്‍ പ്രതികളായവരുടെ വിവരം പോലീസിന് കൃത്യമായി ലഭിച്ചത്.

ഡിവൈഎസ്പിയെ കൂടാതെ സിഐമാരായ വി.ബാബുരാജ്, സി.അലവി, എം മുഹമ്മദ് ഹനീഫ, എസ് ഐമാരായ പി.സുരേന്ദ്രന്‍, വിശ്വനാഥന്‍ കാരയില്‍, എ എസ് ഐ സത്യനാരായണന്‍, എസ് പിയുടെ പ്രത്യേക സ്വക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, കെ അബ്ദുള്‍ അസീസ്, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് പ്രതികള്‍ ഉടന്‍ അറസ്റ്റലാകുമെന്ന് പോലീസ് പറഞ്ഞു.

ഫൈസല്‍ വധം ഗൂഡാലോചന നടന്നത് നന്നമ്പ്രയില്‍: കൊലനടത്തിയത് മറ്റൊരു സംഘം

Share news
error: Content is protected !!
Scroll to Top