തിരൂരങ്ങാടി ജോ.ആര്‍.ടി.ഒ ഓഫീസില്‍ ‘വ്യാജ ഉദ്യോഗസ്ഥന്‍….!’എ എം.വി.ഐയെ സസ്‌പെന്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്വകാര്യവ്യക്തി ജോലി ചെയ്തു വന്ന സംഭവത്തില്‍ എ.എം.വി.ഐയെ സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എ.എം.വി.ഐ പി ബോണിയെ
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ് പെന്റ് ചെയ്തത്.

തിരൂര്‍ സ്വദേശി സുജീഷ് കുമാര്‍ ആണ് തിരൂരങ്ങാടി ജോ.ആര്‍.ടി ഓഫീസില്‍ അനധികൃതമായി ജോലി ചെയ്ത് ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്വകാര്യ വാര്‍ത്താ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്. താനൂര്‍ സ്വദേശിയാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ തിരൂര്‍ പുറത്തൂര്‍ സ്വദേശിയാണെന്ന് തെളിയുകയായിരുന്നു.

ഓഫീസില്‍ ബോണിയുടെ ചില ജോലികള്‍ സുജീഷ് ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബോണിക്കെതിരെ നടപടി സ്വീകരിച്ചത്. ഓഫീസിലെ ചില ജീവനക്കാരുടെ പൂര്‍ണ്ണ അറിവോടെയാണ് സുജീഷ് ജോലി ചെയ്തിരുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു.

ഏജന്റുമാരുടെ ബിനാമിയായി പ്രവര്‍ത്തിക്കുന്ന സുജീഷ് ഉദ്യോഗസ്ഥനെന്ന വ്യാജ്യേന ഓഫീസിലെത്തി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒപ്പമിരുന്നാണ് ഇവിടുത്തെ കംപ്യൂട്ടറുകള്‍ അടക്കം ഉപയോഗിച്ച് ഔദ്യോഗിക കൃത്യങ്ങള്‍ വരെ നിര്‍വ്വഹിക്കുന്നതെന്നും ഇതിനായി ആര്‍ടിഒമാരുടെ കംപ്യൂട്ടറും പാസ് വേര്‍ഡും ഇയാള്‍ ഉപയോഗിക്കുന്നതായും ചാനല്‍ വ്യക്തമാക്കിയിരുന്നു..

നേരത്തെ ഓഫീസിന് പുറത്തുനിന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി ജോയ്ന്റ് ആര്‍.ടി.ഒ വിരമിക്കുകയും തല്‍സ്ഥാനത്തേക്ക് പുതിയ ആള്‍ ചുമതല ഏല്‍ക്കാന്‍ കുറച്ച് കാലതാമസമെടുക്കുകയും ചെയ്തിരുന്നു.ഈസമയത്താണ് ഇയാള്‍ ഓഫീസില്‍ കയറി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതത്രെ. ഇയാള്‍ക്കുള്ള ശമ്പളം ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണത്രെ നല്‍കിപ്പോരുന്നതെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top