വൈകല്യത്തെ പോരാട്ടത്തിലൂടെ പൊരുതി തോല്‍പ്പിച്ച ഫാസില്‍ വിടവാങ്ങി

തിരൂരങ്ങാടി: തന്റെ വൈകല്യത്തെ പോരാട്ടത്തിലൂടെ പൊരുതി തോല്‍പ്പച്ച മുഹമ്മദ് ഫാസില്‍(18) നിര്യാതനായി. വെളിമുക്ക് വാല്‍പറമ്പില്‍ മുഹമ്മദ് അഷറഫിന്റെയും ഹഫ്‌സത്തിന്റെയും മകനാണ്. അഞ്ചാം വയസിലാണ് പേശികളുടെ ശക്തി ക്ഷയിച്ചുപോകുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിക്കുകയും ഇതോടെ ജീവിതം പിന്നീട് വീല്‍ചെയറിലാവുകയുമായിരുന്നു.

എന്നാല്‍ തന്റെ പരിമിതിയില്‍ ഒതുങ്ങിക്കടാതെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നു ഫാസില്‍. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഗ്രീന്‍ പാലിയേറ്റീവ് കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഭിന്നശേഷിക്കാരുടെ ജീവിതം വീട്ടില്‍ തളച്ചിടേണ്ടതല്ലെന്നും ഒറ്റയ്ക്ക് പുറത്തിറങ്ങാമെന്നും താന്‍ നടത്തിയ യാത്രകളിലൂടെ ഫാസില്‍ തെളിയിക്കുകയായിരുന്നു. മൂന്നിയൂര്‍ എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഫാസില്‍. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയിരുന്നു.

കുറച്ച് ദിവസമായി ഫാസില്‍ പനിയും കഫക്കെട്ടും കാരണം ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. സഹോദരന്‍ സല്‍മാന്‍ ഫാരിസ് അഞ്ചുവര്‍ഷം മുമ്പ് മസ്‌കുലാര്‍ ഡിസ്‌ട്രോഫി അസുഖത്തെ ബാധിച്ച് മരിച്ചിരുന്നു. മുഹമ്മദ് ഫവാസ് മറ്റൊരു സഹോദരനാണ്.

ഖബറടക്കം വെളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top