ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയില്‍ മരിച്ചു; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ ഉത്തരവിട്ടു. ആന്റസ് വില്‍സണ്‍, ടിപി ഷംസീര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പോലീസ് ഇയാളെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

പന്തല്ലൂരില്‍ കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ഏഴു പേരോട് പാണ്ടിക്കാട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ മൊയ്തീന്‍ കുട്ടി പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ മൊയ്തീന്‍കുട്ടിയെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം. മൊയ്തീന്‍കുട്ടി ഹൃദ്രോഗി ആയിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

പെരിന്തല്‍മണ്ണ സബ്കളക്ടര്‍ അപൂര്‍വ തൃപദിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) ടി.കെ. യഹിയയുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹ പരിശോധന. പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍ ടി.കെ. ഷാജിയും പരിശോധനയില്‍ പങ്കെടുത്തു. പ്രഥമവിവര റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി എത്തി ജില്ലാപോലീസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചത്. ഉച്ചയ്ക്ക് 1.10-ഓടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

മൊയ്തീന്‍കുട്ടിയുടെ പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഹസീന. മക്കള്‍: അല്‍ഹാന്‍, അന്‍ഹ. സഹോദരങ്ങള്‍: ഉസ്മാന്‍, ഹമീദ്, അബ്ദുറഹ്‌മാന്‍, ആരിഫ്, ഫാത്തിമ, ഉമ്മുക്കുല്‍സു, ഷാഹിന

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top