
ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ ഒപ്പിട്ടതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം. ജനുവരി ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കാമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി.
ഈ മാസം എട്ടിന് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നതായും ശേഷം പ്രത്യേക നിബന്ധനകളോടെ ഇരുപതാം തീയതി എയർ ബബിൾ കരാർ ഇരുരാജ്യങ്ങളിലെയും ഏവിയേഷൻ മന്ത്രാലയങ്ങൾ അംഗീകരിച്ചു എന്നുമാണ് ഇന്ത്യൻ സിവിൽ എവിയേഷൻ മന്ത്രാലയത്തിലെ സ്ഥിരീകരണം.
ഇന്ത്യയും സൗദി അറേബ്യക്കും ഇടയിൽ നിലവിൽ ചാർട്ടേഡ് വിമാന സർവീസുകളാണ് നിലവിലുള്ളത്. യാത്രക്കാർ ചാർട്ടേഡ് വിമാന സർവീസുകളെ ആശ്രയിക്കുകയായിരുന്നു. അമിത ടിക്കറ്റ് നിരക്ക്, വിവിധ തരത്തിലുള്ള ചൂഷണങ്ങൾ എന്നിവയ്ക്ക് യാത്രക്കാർ വിധേയരായി. കോവി ഡ് പ്രതിസന്ധി കാരണം സാധാരണനിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു. രണ്ടു വർഷമായി വിലക്ക് നിലനിൽക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളുമായി എല്ലാം ഇന്ത്യ എയർ ബബിൾ കരാറുണ്ടാക്കിയെങ്കിലും സൗദി അറേബ്യയുമായി കരാറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സൗദി അറേബ്യയുമായി എയർ ബബിൾ കരാർ ഉണ്ടാക്കണമെന്ന് പ്രവാസികളുടെ ആവശ്യമാണ് സാധ്യമാകുന്നത്. ഇതോടെ കരാർ അനുസരിച്ചുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് എയർഇന്ത്യ, സൗദി എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾക്ക് ഇരു രാജ്യങ്ങൾക്കിടയിൽ സാധാരണ വിമാനസർവീസുകൾ നടത്താനാവും.




