മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം നടപ്പിലാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി . ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് ഹര്‍ജി നല്‍കിയത്.
ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പ്രദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത മദ്രസകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കൗണ്‍സില്‍ സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണ്‍ 26ന് ഉത്തരവിറക്കിയിരുന്നു. കൂടാതെ, സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള മദ്രസകളില്‍ പഠിക്കുന്ന എല്ലാ അമുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നതിനായി അടിസ്ഥാന വിദ്യാഭ്യാസ കൗണ്‍സിലിന്റെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കണമെന്നും കത്തില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഓഗസ്റ്റ് 28ന് ത്രിപുര സര്‍ക്കാരും സമാനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ‘ജാമിയത് ഉലമ ഇ ഹിന്ദ്’ എന്ന മുസ്ലിം സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.




