നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ പുറത്താക്കാന്‍ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന് പെട്രോള്‍ പമ്പിന്റെ അനുമതിക്കായി കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെ ജോലിയില്‍നിന്ന് നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഇതിനായുള്ള നിയോമപദേശം തേടിയിട്ടുണ്ട്. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്തന്‍ ആണോയെന്ന് അറിയില്ലെന്നാണ് ഡിഎംഇ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

എഡിഎം നവീന്‍ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പു ചടങ്ങിലെത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലേയായിരുന്നു നവീന്‍ബാബുവിന്റെ ആത്മഹത്യ.

Share news
error: Content is protected !!
Scroll to Top