അംഗത്തെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കായി നടത്തിയ സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണർ.

തുടർച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. പരാതിയുണ്ടെങ്കിൽ അംഗത്തിന് കാര്യകാരണസഹിതം ബന്ധപ്പെട്ട ഭരണസമിതിക്ക് പതിനഞ്ച് ദിവസത്തിനുള്ളിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വിശദീകരണം നൽകാം. അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ രേഖകൾ സഹിതം ഹർജി ഫയൽ ചെയ്യാം.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കൽ, പഞ്ചായത്ത് സമിതി, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾ, ഗ്രാമസഭാ യോഗങ്ങൾ സംബന്ധിച്ച രേഖകൾ വീഴ്ച കൂടാതെ കൈകാര്യം ചെയ്യുന്നതിനും പഞ്ചായത്ത് സെക്രട്ടറിമാർ സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പരമാവധി പരിശീലന പരിപാടികൾ ഓൺലൈനായി നടത്തുമെന്ന് കമ്മീഷണർ അറിയിച്ചു. വിദഗ്ധർ പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ സംശയനിവാരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ക്രോഡീകരിച്ച ഇലക്ഷൻ ഗൈഡ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾക്കായി ഇവയുടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നുണ്ട്. ഇതുവഴി ഉദ്യോഗസ്ഥരുടെ സമയവും പരിശീലന ചെലവും ലാഭിക്കുവാൻ കഴിയുമെന്ന് കമ്മീഷണർ അറിയിച്ചു.
പരിശീലന പരിപാടിയിൽ കമ്മീഷൻ കൺസൾട്ടന്റ് അഡ്വ. കെ.റ്റി. ജോർജ്ജ് ക്ലാസ് എടുത്തു. സെക്രട്ടറി എ.സന്തോഷ്, ജോയിന്റ് സെക്രട്ടറി ജെയിംസ് പി.ജെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top