ലക്ഷദ്വീപിലെ ആറ് ദ്വീപുകള്‍ ഈ മാസം 14 വരെ സമ്പൂര്‍ണമായി അടച്ചിടും

കവരത്തി: ലക്ഷദ്വീപ് സമൂഹത്തില്‍പ്പെട്ട ആറ് ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഈ മാസം 14 വരെ നീട്ടി. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ അടച്ചിടലേയ്ക്ക് നീങ്ങിയത്. കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കല്‍പേനി, ബിത്ര എന്നിവിടങ്ങളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നീട്ടിയത്.

നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചവയില്‍ ബിത്ര ഒഴികെയുള്ള സ്?ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനിന്നിരുന്നു. ബിത്രയെ ഇന്ന് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. മറ്റ് ദ്വീപുകളായ കില്‍ത്താന്‍, ചെത്‌ലത്ത്, കടമത്ത്, അഗത്തി എന്നിവിടങ്ങളില്‍ രാത്രി കര്‍ഫ്യൂ തുടരും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദ്വീപുകളില്‍പ്പെട്ട കവരത്തിയില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ കടകള്‍ക്ക് ഉച്ചക്ക് ഒന്ന് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കാം. മറ്റ് ദ്വീപുകളിലെ കടകള്‍ക്ക് ബി.ഡി.ഒമാരുടെ അനുമതിയോടെ ഇതേ സമയങ്ങളില്‍ പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് 1 മുതല്‍ 3 വരെയും വൈകീട്ട് 6 മുതല്‍ 9 വരെയും പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളു.

ഹോട്ടല്‍ ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം. മത്സ്യ തൊഴിലാളികള്‍ക്കും ഇറച്ചി വില്‍ക്കുന്നവര്‍ക്കും ഹോം ഡെലിവറിയായി ഉച്ചയ്ക്ക് 3 മുതല്‍ 5വരെ വില്‍പന നടത്താം. ഇവരും കോവിഡ് പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവര്‍ വാഹനം ഉപയോഗിക്കുന്നുവെങ്കില്‍ അതിനും പ്രത്യേക അനുമതി വാങ്ങണം. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്ന ദ്വീപുകളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ കടകള്‍ തുറക്കാം. അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top