പാഴ്‌സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

പാഴ്‌സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്, സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയക്കുന്ന പാഴ്‌സലില്‍ എംഡിഎംഎ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന് പറഞ്ഞാവും തട്ടിപ്പ് നടക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിക്ക് രണ്ടേകാല്‍ കോടി നഷ്ടപ്പെട്ടതായും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പൊലീസ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞായിരിക്കും ഫോണ്‍ കോള്‍ വരിക. കേസെടുത്തതിന് തെളിവായി എഫ്‌ഐആറും മറ്റും വാട്‌സ്ആപ്പിലൂടെ അയക്കും. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും അയച്ചുതരികയോ പണം വാങ്ങുകയോ ചെയ്യില്ലെന്ന് കുറിപ്പില്‍ പറയുന്നു. സംശയം തോന്നിയാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടുക.

ഫെയ്‌സ്ബുക്ക് കുറിപ്പ്

നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്.

നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്‌സ്‌ലിനുള്ളില്‍ MDMA പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നും അത് നിങ്ങള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാര്‍ നിങ്ങളെ ഫോണില്‍ വിളിച്ച് പറയുക. കസ്റ്റംസില്‍ പാഴ്സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവര്‍ അറിയിക്കും.
കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാവും തുടര്‍ന്ന് വരുന്ന കോളുകള്‍. ലഹരി കടത്തിയതിന് CBI , നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ ഏജന്‍സികള്‍ നിങ്ങളുടെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിര്‍മ്മിച്ച ID കാര്‍ഡ് , FIR തുടങ്ങിയവ സ്‌കൈപ് , വാട്‌സാപ്പ് എന്നിവ വഴി അയച്ചു നല്‍കുന്നു.

തുടര്‍ന്ന് നിങ്ങള്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിലേക്ക് സറണ്ടര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാന്‍സ് വകുപ്പിന്റെ വ്യാജ Aknowledgement രസീത് അയച്ചു നല്‍കുകയും ചെയ്യുന്നു.

തുടര്‍ന്നു വിളിക്കുന്നത് ഫിനാന്‍സ് വകുപ്പിലെ IPS ഉദ്യോഗസ്ഥന്‍ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാന്‍ ഇവര്‍ പല അക്കൗണ്ടുകള്‍ അയച്ചുതരുകയും പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവര്‍ പണം തട്ടിയെടുക്കുന്നത്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങള്‍ക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.

നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നല്‍കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top