‘ബിംബങ്ങള്‍ ‘

കവിത
 “ബിംബങ്ങൾ “
ജനിൽ മിത്ര-
കാലത്തിൻറെ ജലക്കണ്ണാടിയിലേക്ക്
ഓർമ്മകൾ വീണാണ് ആദ്യമായി
മനസ്സിലെ ബിംബങ്ങ ളുടഞ്ഞത് ….
അകന്നുപോയ ഭൂഖണ്ഡങ്ങളെ തുന്നി-
ചേർക്കാനുള്ള നൂല് മിഴിനീരുകളായി
ശൂന്യതയിലേക്ക് അടർന്നു
വീണപ്പോഴാണ് നമ്മിലെ വൻകരകളുടെ
ശിഥിലബിംബങ്ങ ളറിഞ്ഞത് …. നമ്മിൽ
നാമറിയാതെ കൊത്തിവെക്കപ്പെടുന്ന
വ്രണിത മുദ്രണങ്ങളിൽ കടലിടുക്കിന്റെ
ഏകാന്തത …. ഹൃദയവും കൊത്തി
പറന്നു പോകുന്ന ദേശാടനപ്പക്ഷിയുടെ
ചിറകടിയിൽ മുറിഞ്ഞ താളത്തിന്റെ
അനന്തത …..
നമ്മൾ എന്ന ഏകത്വത്തിൽ
നിന്ന് നീയും ഞാനുമെന്ന
ദ്വന്ദങ്ങളിലേക്കാണ് എൻറെ
ബിംബങ്ങളുടഞ്ഞത് ….നിന്റെയും….
അടുത്തടുത്തപ്പോഴാണ്
അകലങ്ങളാണ് ബിംബങ്ങൾക്ക്
ജന്മാധാരമെഴുതുന്നതെന്നറിഞ്ഞത്...
ബിംബങ്ങ ളാവാൻ ശ്രമിക്കുന്ന
ജനത മുഖമില്ലാതോടുന്നത്
തലയില്ലാത്തവരുടെ നഗരത്തിൽ
പ്രതിഷ്ഠിക്കപ്പെടാനാണ്….
ഭരണ യന്ത്രം തിരിക്കുന്ന കൈകളുടെ
താന്ത്രിക മുദ്രകൾ സത്യത്തിന്റെ ചൂടേറ്റ്
അമൂർത്ത ബിംബങ്ങളായി തീരും.
അതുവരേക്കും നിൻറെ ചിപ്പിക്കുള്ളിൽ
ഞാനൊരു മൂർത്ത ബിംബമായി തിളങ്ങട്ടെ ….

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top