മല്‍സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോര്‍വേ മാതൃക സഹായകരമാകും; മന്ത്രി വി അബ്ദു റഹ്‌മാന്‍

നോര്‍വീജിയന്‍ പങ്കാളിത്തത്തോടെ, പ്രവര്‍ത്തനക്ഷമമായ ആശയങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ട് കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കര്‍മ്മ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി നോര്‍വെയുടെ സഹകരണത്തോടെ മല്‍സ്യബന്ധന മേഖലയില്‍ നടപ്പാക്കാവുന്ന വിവിധ കര്‍മ്മ പരിപാടികളുടെ രൂപീകരണ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് നോര്‍വേയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായുള്ള ബന്ധമുണ്ട്, കൂടാതെ 1950 കളില്‍ നമ്മുടെ സംസ്ഥാനത്തിന്റെ മത്സ്യബന്ധന മേഖല വികസിപ്പിക്കുന്നതിനായി നോര്‍വെയുമായി സഹകരിച്ചിട്ടുണ്ട്.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ നോര്‍വീജിയന്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠിക്കുക എന്നതാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കേരള പ്രതിനിധി സംഘത്തിന്റെ പ്രധാന ദൗത്യം. നോര്‍വെയുടെ നൂതന സാങ്കേതിക വിദ്യകളും അടിസ്ഥാന ഘടനയും കൃത്യതയും അതിശയിപ്പിക്കുന്നതാണ്. നയതന്ത്രജ്ഞര്‍, ഭരണാധികാരികള്‍, ആസൂത്രകര്‍, വികസന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ശാസ്ത്ര സമൂഹത്തെയും കര്‍മ്മ പരിപാടി രൂപീകരിക്കുന്നത്തിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളവും നോര്‍വേയും തമ്മിലുള്ള സഹകരണത്തിന്റെ ആദ്യ ഘട്ടത്തില്‍, മത്സ്യബന്ധന, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിലൂടെ യുവ മത്സ്യത്തൊഴിലാളി സമൂഹത്തിനും അനുബന്ധ മേഖലകള്‍ക്കും പ്രയോജനം ലഭിക്കും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസും നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള സഹകരണ ഗവേഷണവും മറ്റു പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോര്‍പ്പസ് ഫണ്ട് സൃഷ്ടിക്കാന്‍ പദ്ധതിയുണ്ട്. ഈ മേഖലയിലെ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള നോര്‍വീജിയന്‍ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി അത്തരമൊരു ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളത്തിന്റെ മത്സ്യബന്ധന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനായി ഡോ. എറിക് ഉള്‍പ്പെടെയുള്ള ആഗോള വിദഗ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി ഒരു ശില്‍പശാല കുഫോസ് സംഘടിപ്പിക്കും. സീ ഫുഡ് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ പോലെയുള്ള ആശയവും കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകണം. വ്യവസായം, വിനോദസഞ്ചാരം, കൃഷി തുടങ്ങിയ മറ്റ് വകുപ്പുകളുമായി കൈകോര്‍ത്ത് മത്സ്യബന്ധന മേഖലയ്ക്ക് വളരാനുള്ള കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കാന്‍ നോര്‍വേ സംഘവും കേരളത്തിന്റെ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചക്ക് സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നോര്‍വേയിലെ നാന്‍സന്‍ സെന്റര്‍ ഡയറക്ടര്‍ ടോര്‍ ഫ്യൂറെവിക്, റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ. ലാസ് പെറ്റേഴ്‌സണ്‍. നോര്‍ഡ് യൂണിവേഴ്‌സിറ്റിപ്രതിനിധികളായ പ്രൊഫ. മെറ്റെ, പ്രൊഫ. കിറോണ്‍, ഡോ. മുറാത്ത്, എന്‍ ടി എന്‍ യു പ്രതിനിധി ഡോ. മാത്യു, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണ്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top