
വടകര: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രിയും എല്‍.ഡി.എഫിന്റെ വടകര സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജ. നിപ വൈറസ് വന്നിട്ട് താന്‍ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റര്‍ എന്നാണ് താന്‍ പറഞ്ഞത്. തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് തന്നെയറിയാമെന്നും കെ കെ ശൈലജ പറഞ്ഞു. വടകര പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈലജ.
അന്ന് താന്‍ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലര്‍ജിയായത് കൊണ്ട് തൊണ്ട പ്രശ്‌നമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഭരണഘടനയില്‍ മതേതരത്വം സംരക്ഷിക്കപ്പെടണം. പൗരത്വം എല്ലാ മനുഷ്യര്‍ക്കും ഒരേ പോലെ അവകാശപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം കിട്ടണം. ഭരണ വിരുദ്ധ വികാരമില്ല. നികുതി വിഹിതം കേന്ദ്രം തരാത്തതാണ് പെന്‍ഷനും ശമ്പളവും മുടങ്ങാന്‍ കാരണമായത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പറയുന്നത് തെറ്റാണ്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ആരുമായും പാര്‍ട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യണം എന്നത് യുഡിഎഫിന്റെ നിര്‍ബന്ധ ബുദ്ധിയാണ്.
കോണ്‍ഗ്രസിന് ഇത്ര ആശയ ദാരിദ്ര്യമാണോയെന്നും കെ കെ ശൈലജ ചോദിച്ചു. വെറുതെയാണോ കോണ്‍ഗ്രസിനെ ആളുകള്‍ കൈവിടുന്നതെന്നും അവര്‍ പരിഹസിച്ചു. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മാത്രമല്ല പ്രശ്‌നം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താന്‍. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്ന് കെ കെ ശൈലജ പറഞ്ഞു.
കേരളത്തിലെ മൈനോറിറ്റി വിഭാഗത്തിന് നല്ല ധാരണയുണ്ട്. മതത്തെ പ്രീണിപ്പിക്കാനല്ല, സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അത് സംരക്ഷിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവരാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗത്തിന്റെയും വോട്ട് വേണം. ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് എന്നായിരുന്നു കഴിഞ്ഞ തവണത്തെ മുദ്രാവാക്യം. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നു. കഴിഞ്ഞ തവണത്തെ സ്ഥിതി മെച്ചപ്പെടുത്താന്‍ അവര്‍ക്കാവില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




