യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവം;പിതാവ് കസ്റ്റഡിയില്‍

പുല്‍പ്പള്ളി: യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തത്. അമല്‍ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ശിവദാസനായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

ബത്തേരി ഡി വൈ എസ് പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി എസ് ഐ മനോജും സംഘവും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പുല്‍പ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ശിവദാസനും ഭാര്യ സരോജിനിയും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് , സംഭവം നടക്കുമ്പോള്‍ സരോജിനിയും, മകള്‍ കാവ്യയും കബനിഗിരിയിലെ സരോജിനിയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അമല്‍ദാസ് അമ്മയെയും സഹോദരിയെയും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കെ പിതാവുമായി വാക്കേറ്റമുണ്ടാകുകയും ഫോണിലൂടെ അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് സഹോദരി കാവ്യ അയല്‍വാസികളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ അമലിനെ കണ്ടെത്തിയത്.

ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് നിന്ന് കണ്ടെടുത്തു. സംഭവ ശേഷം ശിവദാസനെ കാണ്‍മാനില്ലായിരുന്നു. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അമല്‍ദാസിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top