തോട്ടിലേക്ക് വീണു ഒഴുക്കില്‍പ്പെട്ട മൂന്നു പേര്‍ക്ക്‌ രക്ഷകയായത് വീട്ടമ്മ

തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ തോട്ടിലേക്ക് വീണു ഒഴുക്കില്‍പ്പെട്ട മൂന്നു പേരെ വീട്ടമ്മ രക്ഷപ്പെടുത്തി. പെരിങ്ങര വേങ്ങല്‍ ചേന്നനാട്ടില്‍ ഷാജിയുടെ ഭാര്യ ജിജിമോള്‍ ഏബ്രഹാം (45) ആണ് രക്ഷകയായത്. ഇന്നലെ രാവിലെ 7.30ന് പെരിങ്ങര വേങ്ങല്‍ തോട്ടിലാണ് സംഭവം.

പുണെയില്‍ സ്ഥിര താമസമാക്കിയ വേങ്ങല്‍ ചെമ്പരത്തിമുട്ടില്‍ വിനീത് വര്‍ഗീസ് (27) ഭാര്യ മെര്‍ലിന്‍ വര്‍ഗീസ് (25), ബന്ധു സിജില്‍ സണ്ണി (28) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഒരാഴ്ച മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്.

രാവിലെ വേങ്ങല്‍ തോടിനു കുറുകെയുള്ള ഒറ്റത്തടിപ്പാലത്തിലൂടെ നടന്ന് ചിത്രം പകര്‍ത്തുമ്പോഴാണ് തടിപ്പാലം തകര്‍ന്ന് 3 പേരും വെള്ളത്തില്‍ വീണത്. ഈ സമയം അതുവഴി സ്‌കൂട്ടറില്‍ വന്ന ജിജിമോള്‍ പാലം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി തോട്ടില്‍ ചാടി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഒഴുക്കുള്ള തോട്ടില്‍ ജിജിമോള്‍ ഒറ്റയ്ക്കാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. വെള്ളത്തില്‍ വീണവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. തോടിന് അക്കരെയുള്ള ഒരു വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന തടിപ്പാലം പിന്നീട് നാട്ടുകാര്‍ ചേര്‍ന്നു നന്നാക്കി.

ഇരുമ്പുകമ്പികള്‍ ഉപയോഗിച്ച് തോടിനുകുറുകെ രണ്ടടി വീതിയില്‍ പണിതതാണ് നടപ്പാലം. പാലത്തിന് മധ്യഭാഗത്ത് മൂവരും എത്തിയപ്പോള്‍ തൂണുതകര്‍ന്ന് തോട്ടില്‍ വീഴുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. ആറുമാസം മുമ്പായിരുന്നു വിനീതിന്റെ വിവാഹം. അതിനുശേഷം ആദ്യമായി നാട്ടിലത്തിയതായിരുന്നു. വേങ്ങല്‍-വേളൂര്‍ മുണ്ടകം
റോഡിന് സമാന്തരമായി ഒഴുകുന്ന വേങ്ങല്‍തോടിന് 30-അടിയിലധികം വീതിയുണ്ട്. രണ്ടാള്‍ താഴ്ചയും. കൃത്യസമയത്ത്
ജിജിമോളുടെ ഇടപെടലുണ്ടായതാണ് മൂവര്‍ക്കും തുണയായത്.

Share news
error: Content is protected !!
Scroll to Top