നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിനം ഇന്നത്തേക്ക് പിരിഞ്ഞു.നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ 12 മണിക്ക് മലപ്പുറം വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ച നടക്കാനിരിക്കെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

ഇന്ന് തുടക്കം മുതല്‍ തന്നെ പ്രക്ഷുബ്ധമായിരുന്നു സഭ. പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടായി ബഹളമുണ്ടാക്കിയപ്പോള്‍ സ്പീക്കര്‍ ‘ആരാണ് പ്രതിപക്ഷ നേതാവ്?” എന്ന് ചോദിച്ചത് വീണ്ടും കാര്യങ്ങള്‍ വഷളാക്കി. സ്പീക്കര്‍ക്ക് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടി നല്‍കുകയും ചെയ്തു. പരാമര്‍ശം സഭ രേഖകളില്‍ിന്ന് നീക്കി.

തൃശൂര്‍ പൂരം കലക്കല്‍ ,മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം,എഡിജിപി അജിത്കുമാര്‍, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, പി ആര്‍ വിവാദം, തുടങ്ങിയ വിഷയങ്ങളില്‍ കലുഷിതമായിരുന്നു നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം.

പ്രതിപക്ഷം സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ വെട്ടിമാറ്റിയതായിരുന്നു ആദ്യത്തെ തര്‍ക്കത്തിന് ഇടയാക്കിയത്. അഭ്യൂഹങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യമായതുകൊണ്ടാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാല്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഒപ്പം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്ത സ്പീക്കര്‍ പ്രതിഷേധം അവസാനിപ്പിച്ചാല്‍ മാത്രമേ ഓണ്‍ ആക്കൂവെന്ന് അറിയിച്ചതിന് പിന്നാലെയാണ് രംഗം ശാന്തമായത്.

 

Share news
error: Content is protected !!
Scroll to Top