75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിൽ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂർ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂർ 1, കാസർഗോഡ് 1 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
വട്ടിയൂർക്കാവ്, ജഗതി, കീഴാറ്റിങ്ങൽ, കാട്ടാക്കട, കള്ളിക്കാട് ഓൾഡ് (വീരണകാവ്), പനവൂർ, ആനാംകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂർ, കള്ളിക്കാട് ന്യൂ (നെയ്യാർ ഡാം), ഇടവ എന്നിവയാണ് തിരുവനന്തപുരം ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഈ സർക്കാർ ആവിഷ്‌ക്കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാംഘട്ടത്തിൽ 504 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവർത്തന സജ്ജമാക്കിയത്. ഇതിനുപുറമെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് പ്രാദേശിക തലത്തിൽ മികച്ച സൗകര്യങ്ങളുള്ള രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.  കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top