നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാം; റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവ്. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഏപ്രില്‍ 15ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. മൂന്ന് മാസം സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തില്‍ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകള്‍ സൃഷ്ടിക്കാനെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരില്‍ നില്‍ക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നല്‍കിയാലും തുടരന്വേഷണം നടത്താന്‍ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയില്‍ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താല്‍പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top