56 വര്‍ഷംമുമ്പ് കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: 56 വര്‍ഷം മുമ്പ് സൈനിക വിമാനം തകര്‍ന്ന് കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെയും ഏലിയാമ്മയുടെയും മകന്‍ തോമസ് ചെറിയാന്റെ മൃതദേഹമാണ് ലേ ലഡാക്കിലെ മഞ്ഞുമലയില്‍നിന്ന് കണ്ടെത്തിയത്. കുടുംബത്തിന് തിങ്കള്‍ രാത്രി ഏഴോടെ ആറന്മുള പൊലീസ് സ്റ്റേഷന്‍ മുഖേനയും പിന്നീട് സൈന്യത്തില്‍നിന്നും അറിയിപ്പ് വന്നു.

1968 ഫെബ്രുവരി ഏഴിന് 102 പേരുമായി ചണ്ഡീഗഢില്‍നിന്ന് ലേയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. 22കാരനായ തോമസ് പരിശീലനം പൂര്‍ത്തിയാക്കി ക്രാഫ്റ്റ്സ്മാന്‍ പോസ്റ്റിങ്ങിന് പോവുകയായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സിയും കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും നേടിയ തോമസ് അവിവാഹിതനായിരുന്നു. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ഇലന്തൂരില്‍ എത്തിച്ച് സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

നാല് മൃതദേഹങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ്ര സ്‌കൗട്ട്സിന്റെയും തിരംഗ മൗണ്ടെയ്ന്‍ റെസ്‌ക്യൂവിന്റെയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തിയത്. മാല്‍ഖന്‍ സിങ്, നാരായണന്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 2019ലും ഇവിടെ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top