‘ദി ബെസ്റ്റ് മാന്‍ ഇന്‍ ദി വേള്‍ഡ്, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിര്‍ത്തണം’; അഭ്യര്‍ഥനയുമായി സൈറ ബാനു

ചെന്നൈ : സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാനുമായി വേര്‍പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദീകരണവുമായി സൈറാ ബാനു. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ചെന്നൈയില്‍നിന്ന് മുംബൈയിലെത്തിയതാണെന്നും റഹ്‌മാനില്‍നിന്നു മാറിനിന്നതാണെന്നും അവര്‍ അറിയിച്ചു. റഹ്‌മാനെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിയ സൈറ അദ്ദേഹം ലോകത്തെ തന്നെ ഏറ്റവും മികച്ച പുരുഷനാണെന്നും വ്യാജ ആരോപണങ്ങളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശബ്ദസന്ദേശത്തിലൂടെയാണ് സൈറാ ബാനു പ്രതികരിച്ചത്. ഏതാനും മാസമായി ശാരീരികമായി നല്ല സുഖത്തിലായിരുന്നില്ല ഞാന്‍. അതുകൊണ്ടാണ് എ ആറില്‍നിന്ന് ഒരു ഇടവേളയെടുക്കണമെന്ന് ആഗ്രഹിച്ചത്. പക്ഷേ, അദ്ദേഹത്തെ കുറിച്ച് മോശമായി ഒന്നും പറയരുതെന്നാണു മുഴുവന്‍ യൂട്യൂബര്‍മാരോടും തമിഴ് മാധ്യമങ്ങളോടും അപേക്ഷിക്കാനുള്ളതെന്നും അവര്‍ പറയുന്നു.

ദിവസങ്ങള്‍ക്കുമുന്‍പ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ ആര്‍ റഹ്‌മാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പില്‍ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങളെ കുറിച്ചും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. പിന്നീട് എ ആര്‍ റഹ്‌മാനും സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചു. 30 വര്‍ഷം പിന്നിടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാല്‍ മറ്റൊരു തലത്തിലേക്കാണു കാര്യങ്ങള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും
വിറക്കുന്നുണ്ടാകുമെന്നും റഹ്‌മാന്‍ കുറിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top