വാഹന മോഷണം: പ്രതി കോഴിക്കോട് പോലീസ് പിടിയില്‍

കോഴിക്കോട് : നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷ്ടിച്ച പ്രതിയെ ജില്ല ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീന്‍ (41 വയസ്സ്) നെയാണ് വി കെ പടിയിലെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്.

04.06.2023 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പം തന്റെ ഫോര്‍ഡ് കാറില്‍ വരികയും പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ കാറിന്റെ താക്കോല്‍ എടുക്കാന്‍ മറക്കുകയും ചെയ്തു എന്നാല്‍ പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളേജ് പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും അന്വേഷണമാരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുന്നതിനും മുമ്പ് ഇത്തരം വാഹനങ്ങള്‍ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്ന തിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നുന്നത്. നല്‍പത് കിലോമീറ്ററിനുള്ളിലെ പെട്രോള്‍ പമ്പിലേത് ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.വലിയ സ്‌ക്രീനില്‍ വെച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പോലീസിന് ലഭിച്ചിരുന്നത്. എങ്കിലും ഏകദേശം പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആര്‍.സി മാറ്റുന്നതിനിടെ ഒ.ട്ടി.പി ക്കായി യഥാര്‍ത്ഥ ഉടമസ്ഥനെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും വിളിക്കാനിടയായത്.

വിവരമറിഞ്ഞ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആര്‍.സി മാറ്റാന്‍ വന്നവരെ കാണുകയും ചെയ്തു. അവര്‍ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടര്‍ന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീന്റെ വീടിനടുത്ത് എത്തുകയും പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടുന്നത്.മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും സബ്ബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു

വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദീന്‍ നാട്ടിലെത്തുകയും പിന്നീട് വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് വരികയും മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റസ്സല്‍ രാജ്, കെ.പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.ശ്രീകാന്ത് എസ്.ശരത്ത്,ഇ.ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top