‘അത് എന്റെ കത്തും കയ്യക്ഷരവും തന്നെയാണ്…പക്ഷെ, വര്‍മ്മ സാറേ ചില വ്യത്യാസങ്ങള്‍ ഉണ്ട്’, ഷാഫിയുടെ മറുപടി

അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനത്തിനായി ശുപാര്‍ശ കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പില്‍. അത് തന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ് പക്ഷെ മേയറുടെ കത്ത് പോലെയുള്ള നിയമന ശുപാര്‍ശയല്ല നല്‍കിയതെന്നും ഷാഫി പറഞ്ഞു.

ഷാഫി പറമ്പിലിന്റെ കുറിപ്പ്:-

ഷാഫി കത്തെഴുതി എന്ന് കേട്ടു..
അതെ,അത് എന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ്.295 പേര്‍ക്ക് തൊഴില്‍ കൊടുക്കേണ്ട നിയമനാധികാരം ഉള്ളയാള്‍ അത് സുതാര്യമായി ചെയ്യുന്നതിന് പകരം ആനാവൂര്‍ നാഗപ്പന്റെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് കത്തയച്ച് ലിസ്റ്റ് ഉണ്ടാക്കി തരാന്‍ പറഞ്ഞത് കയ്യോടെ പിടിക്കപ്പെട്ടപ്പോ സ്വന്തം കത്ത് മറന്ന് പോയവരുടെ രോഗം എന്നെ ബാധിച്ചിട്ടില്ല.
വര്‍മ്മ സാറേ ചില വ്യത്യാസങ്ങള്‍ ഉണ്ട്.

എല്ലാ കാലത്തും സര്‍ക്കാര്‍ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി അതാത് സര്‍ക്കാരുകള്‍ നിയമിക്കുകയാണ് ചെയ്യാറുള്ളത്.ഒരു സര്‍ക്കാരിന്റെ വക്കീല്‍ ആരായിരിക്കണം എന്നത് ഒരു പോളിസി മാറ്റര്‍ ആണെന്നും അത് സര്‍ക്കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടതും എന്ന് സുപ്രീം കോടതി വിധിയുമുണ്ട്. (KJ ജോണ്‍ v/s സ്റ്റേറ്റ് ഓഫ് കേരള).
അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറെ പി എസ് സി ലിസ്റ്റില്‍ നിന്ന് എടുക്കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അഡ്വ ജനറലും പബ്ലിക്ക് പ്രോസിക്യൂട്ടറും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമൊക്കെ സര്‍ക്കാര്‍ നോമിനികള്‍ ആയിരിക്കും.

അതല്ലാതെ അതിനൊരു ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്ല.അതിനൊരു ടെസ്റ്റോ ഇന്റര്‍വ്യൂവോ ഇല്ല.
സര്‍ക്കാര്‍ നയം പിന്തുടരുന്ന യോഗ്യതയുള്ള ഒരാളെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി പരിഗണിക്കണമെന്ന (സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലാത്ത)ശുപാര്‍ശയെ ആര്യാ രാജേന്ദ്രന്റെ കത്തിന്റെ കൗണ്ടര്‍ ആയി കൊണ്ട് നടക്കുന്നവര്‍ ഇപ്പോള്‍ കേരളത്തിലെ 14 ജില്ലകളിലും ഇരിക്കുന്ന അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എങ്ങിനെ നിയമിതരായി എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.(പാലക്കാട് :5 സിപിഎം,1 സിപിഐ,1 ജനതാദള്‍)
പിന്‍വാതില്‍ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്.
മേയര്‍ക്കും സര്‍ക്കാരിന്റെ തൊഴില്‍ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോണ്‍ഗ്രസ്സ് പോരാളികള്‍ക്ക് സമരാഭിവാദ്യങ്ങള്‍.

ഇന്ന് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് യുവജന പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലായി. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ടിയര്‍ ഗ്യാസിനും ലാത്തിചാര്‍ജ്ജിനും ജലപീരങ്കിക്കും ഈ സമരാവേശത്തെ കെടുത്താന്‍ പറ്റില്ല.

 

Share news
error: Content is protected !!
Scroll to Top