ഉംറ ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ

റിയാദ്: പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സ. കഴിഞ്ഞ മാസം ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു അവസാന മത്സരം. പിന്നീട് വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം മെന്ററായും സാനിയ ഉണ്ടായിരുന്നു.

കുടുംബസമേതമാണ് സാനിയ ഉംറ നിര്‍വഹിക്കാന്‍ എത്തിയിരിക്കുന്നത്. മകന്‍ ഇഷാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് കൂടെയുള്ളത്. ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്ററുമായ ഷൊയ്ബ് മാലിക്ക് സാനിയക്കൊപ്പമില്ല.

‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.

ദുബായ് ഓപ്പണിന് ശേഷം, ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ ഇന്ത്യയിലെ അവസാന മത്സരവും സാനിയ കളിച്ചിരുന്നു. ദീര്‍ഘാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്.

രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ രണ്ടിലും ജയത്തോടെയാണ് വിടവാങ്ങിയത്. മത്സരത്തിന് മുമ്പ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. രാജ്യത്തിനായി കളിക്കുക എന്നത് ഏതൊരു കായിക താരത്തിന്റെയും വലിയ സ്വപ്നമാണെന്നും 20 വര്‍ഷം തനിക്കതിനായതില്‍ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു. സാനിയയുടെ വാക്കുകള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചതോടെ താരം കണ്ണീരണിഞ്ഞു. ഇത് സന്തോഷ കണ്ണീരാണെന്നും ഇതിലും മികച്ചൊരു യാത്രയയപ്പ് തനിക്ക് ലഭിക്കാനില്ലെന്നും സാനിയ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top