തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ.
കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ ഇത് അഭ്യന്തര പരാതി പരിഹാരസമിതിക്ക് കൈമാറുകയും സമിതി വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി രജിസ്ട്രാര്‍ തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് കേസെടുതത്തോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
വിവാദ മായതോടെ അധ്യാപകനായ ഹാരിസ് ഒളിവില്‍ പോവുകയായിരുന്നു. 2018 മുതല്‍ 2020 ജനുവരി വരെ ഫോണിലൂടെയും മറ്റും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ബസ്സ്‌റ്റോപ്പില്‍ വെച്ച് കൈക്ക് കയറി പിടിച്ചുവെന്നുമാണ് പരാതിയില്‍ ഉള്ളത്. മൂന്നു മാസം മുമ്പ് മാത്രമാണ് ഹാരിസ് യൂണിവേഴ്‌സിറ്റി പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എത്തുന്നത്.
ഐക്കരപടിയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.




