താനൂര്‍ ഇസഹാഖ് വധം: നാല് പേര്‍ കൂടി അറസ്റ്റില്‍

തിരൂര്‍: താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ചേമ്പാളീന്റെ പുരക്കല്‍ ഹനീഫ മകന്‍ ഷഹദാദ് (24), ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍ (26), ചേക്കാമടത്ത് മുഹമ്മദ് സഹവാസ് (26), പൗറകത്ത് സുഹൈല്‍ (28) എന്നിവരെയാണ് തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ്ബാബു, താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

സംഭവത്തിനു ശേഷം കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലേക്കു രക്ഷപ്പെട്ട പ്രതികള്‍ ഒളിതാവളം മാറ്റുന്നതിന് പണം തേടി സുഹൃത്തിനെ കാണാന്‍ എത്തിയതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നാലുപേരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍കോളുകളടക്കം ട്രെയ്‌സ് ചെയ്ത് പ്രതികളെ പിടിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയതവരടക്കം ഇനിയും ആളുകള്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
നേരത്തെ മുസ്ലീംലീഗുകാര്‍ സി.പി.എം ലോക്കല്‍കമ്മറ്റിയംഗം കുപ്പന്റെ പുരക്കല്‍ ഷംസുവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതിലുള്ള പക തീര്‍ക്കാനാണ് ഇസഹാഖിനെ ആക്രമിച്ചതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. ഇവരെ ഇന്ന് വെള്ളിയാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വെച്ച് ഇസഹാഖ് കൊല്ലപ്പെട്ടത് സംഭവത്തില്‍ താനൂര്‍ അഞ്ചുടി സ്വദേശികളായ കുപ്പന്റെപുരക്കല്‍ താഹമോന്‍, കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഹീസ്, വെളിച്ചാന്റെ പുരക്കല്‍ മശ്ഹൂദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്റിലാണ്.

Share news
error: Content is protected !!
Scroll to Top