ജൈസലിന് താനൂരില്‍ ആദരം;കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ശക്തി ലോകം അറിഞ്ഞു;മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

മലപ്പുറം:ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 175 കോടി രൂപ ചെലവില്‍ തീരദേശ ആശുപത്രികളില്‍ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. താനൂര്‍ ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്‌കൂളില്‍ 1.67 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരത്തിനുമായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും. ഫണ്ടിന്റെ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത തരത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മത്സ്യത്തൊഴിലാളി മേഖലയില്‍ സമയോചിതമായി ഇടപെടും. കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ശക്തി എന്താണെ് ലോകം അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടിലേക്ക് ചവിട്ടിക്കയറാന്‍ സ്വയം ചവിട്ടുപടിയായി മാറി മാതൃകകാട്ടിയ മത്സ്യത്തൊഴിലാളി ജൈസലിനെ ചടങ്ങില്‍ ആദരിച്ചു. തീരദേശവികസന കോര്‍പ്പറേഷന്‍ റീജ്യനല്‍ മാനേജര്‍ കെ.വി സുഗന്ധകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, എ.ഇ.ഒമാരായ വി.സി ഗോപാലകൃഷ്ണന്‍, കെ.പി രമേശന്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ്കുട്ടി, ഫിഷറീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. താനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ സ്വാഗതവും സ്‌കൂള്‍ പ്രധാനധ്യാപകന്‍ എ.പി രമേശന്‍ നന്ദിയും പറഞ്ഞു. 1 കോടി 67 ലക്ഷം രൂപ ചെലവില്‍ തീരദേശ വികസന കോര്‍പ്പറേഷനാണ് സ്‌കൂളിനുള്ള കെട്ടിടം നിര്‍മിച്ചുനല്‍കിയത്.

Share news
error: Content is protected !!
Scroll to Top