താനൂര്‍ ഉണ്യാലിന്റെ മുഖം മാറുന്നു;രണ്ട് കോടിയുടെ ടൂറിസം പദ്ധതി വരുന്നു

താനൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താനൂര്‍ ഉണ്യാലിന്റെ മുഖച്ഛയാ മാറ്റുന്ന വിനോദസഞ്ചാര പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു. മത്സ്യത്തൊഴിലാളി മേഖലയായ താനൂര്‍ ഉണ്യാലില്‍ രണ്ട് കോടിയുടെ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനായി പ്രാംരംഭ നടപടികള്‍ തുടങ്ങി. ടൂറിസത്തിനും നീര്‍ത്തട സംരക്ഷണത്തിനും ഊന്നല്‍ നല്‍കി നിറമരുതൂര്‍-താനാളൂര്‍ പഞ്ചായത്തുകളില്‍ 15 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റൂര്‍ബന്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉണ്യാല്‍ തീരമേഖലയില്‍ ടൂറിസം പദ്ധതി പരിഗണനയിലുള്ളത്.
നഗര-ഗ്രാമപ്രദേശങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിറമരുതൂര്‍ പഞ്ചായത്തിലെ തീരമേഖലയില്‍ മികച്ച വികസന പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ഉണ്യാല്‍-അഴീക്കല്‍ ടൂറിസം പദ്ധതിയാണ് ഇതില്‍ പ്രധാനം.

ഉണ്യാല്‍ ടി.ആര്‍ ബീച്ച് മുതല്‍ അഴീക്കല്‍ വരെയുള്ള തീരമേഖലയില്‍ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം. തീരപ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമുള്ള റോഡും വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ദീഖ് പറഞ്ഞു. കൂട്ടായി പടിഞ്ഞാറെക്കരയിലേതു പോലുള്ള ടൂറിസം സൗകര്യങ്ങള്‍ ഉണ്യാല്‍ മേഖലയിലും ഒരുക്കാനാണ് നീക്കം.

ഉണ്യാല്‍ ഉള്‍പ്പെടെയുള്ള തീരമേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇല്ലാതായത് ഉള്‍പ്പെടെയുള്ള അനുകൂല സമാധാന അന്തരീക്ഷം ടൂറിസം പദ്ധതിയ്ക്ക് അനുകൂലമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പടിഞ്ഞാറെക്കരയിലേക്ക് സഞ്ചാരികള്‍ എത്തുന്നതു പോലെ ഉണ്യാലിലും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉണ്യാല്‍ -അഴീക്കല്‍ മേഖലകളില്‍ പ്രാരംഭ സര്‍വ്വെ നടത്തേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ടൂറിസത്തിന് പുറമെ റൂര്‍ബന്‍ പദ്ധതി തണ്ണീര്‍ത്തട സംരക്ഷണം, കനോലി കനാല്‍ സംരക്ഷണം, തീരസംരക്ഷണം, തെരുവിളക്ക് സ്ഥാപനവും പരിപാലനവും തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top